28 April 2009

ഐതിഹ്യം

ശതാബ്ദങ്ങള്‍ക്ക് മുന്‍പ്‌ ഒരു പാണന്‍ കാളികടവില്‍(അഷ്ടമുടിക്കായലിലെ ഒരു കടവ്) ചുണ്ടയിട്ടിരിക്കുമ്പോള്‍ ഒരു തൂശനിലയില്‍ കുറെ തെച്ചിപ്പുവും പച്ചരിയും ഒഴുകി വരുന്നതു കണ്ടു. നീ എനിക്ക് പനയ്ക്കറ്റോടിലേക്ക്
വഴികാണിക്കു എന്ന് ഒരു ദിവ്യസ്ത്രീരൂപംപ്രത്യക്ഷപെട്ടുകൊണ്ട് പാണനോട് ആജ്ഞാപിച്ചു. പാണന്‍ അനുസരിച്ചു. മുന്പെനടന്ന് ക്ഷേത്രത്തിലെത്തിച്ചു. അപ്പോള്‍ അവിടെ മുത്താലില്‍കുടുംബ കാരണവര്‍ അവിടെ നിന്നിരുന്നു. പാണനെ തിരിച്ചയക്കാന്‍ ആ ദിവ്യസ്ത്രീ കാരണവരോട് പറയുകയും കയ്യിലിരുന്ന വടി അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു.ഞാന്‍ ഇന്നുമുതല്‍ ഈ ക്ഷേത്രത്തില്‍ ഇരിക്കാന്‍ പോകുന്നു, ഞാന്‍ പുറത്തിറങ്ങുപോള്‍ മൂത്താലിക്കാര്‍ വടിയുമായി എന്‍റെ മുന്‍പേ നടക്കണം. പാണന്‍ എനിക്ക് വഴികാട്ടണം. എന്നുപറഞ്ഞ് ആ ദിവ്യജ്യോതിസ് അവിടെയുണ്ടായിരുന്ന പഴയ ക്ഷേത്രത്തിലേക്ക് കയറിപ്പോയി. ഒരു കലമാന്‍ സഞ്ചരിക്കുന്നത് പലരും കണ്ടു. ഊരാണ്മക്കാര്‍ കലമാനിനെ സ്വപ്നം കണ്ടു. പിറ്റേദിവസം എല്ലാവരും ചേര്‍ന്ന് ദേവപ്രശ്നം നടത്തി. പുതുതായി വന്നതും കലമാനിനെ സ്വപ്നം കാണിച്ചതും ദുര്‍ഗ്ഗദേവിയാണെന്ന് പ്രശ്നത്തില്‍ തെളിഞ്ഞു. ദേശരക്ഷയ്ക്കുവേണ്ടി നടത്തിയ ആ ഊരുവലത്തിന് സ്മരണയായി ആണ്ടുതോറും ഉത്സവാരംഭത്തിന്‍റെ തലേദിവസം നാലുകരകളിലേയും കന്യകമാരുടെ താലപ്പൊലിയോടുകുടി ദേവിയെ ഊരുവലത്തായി എഴുന്നള്ളിക്കാന്‍ തീരുമാനിച്ചു. ഈ എഴുന്നള്ളിപ്പിന് ജിവത കലമാന്‍ കൊമ്പാണ് എഴുന്നള്ളിക്കുന്നത് ഏഴ് ദിവസത്തെ വ്രതമെടുത്ത, അന്പലം നില്‍ക്കുന്ന കരയിലെ ഒരു ബാലികയായിരിക്കണമെന്നും ദേവിയുടെ ഇച്ഛയായി പ്രശ്നത്തില്‍ തെളിഞ്ഞത് എല്ലാവരും അംഗീകരിച്ചു. മൂത്താലിക്കാര്‍ ദേവിയുടെ വടിയുമായി മുന്പെനടക്കണമെന്ന് പാണന്‍ വഴികാട്ടണമെന്നും കല്പനയായി. വഴികാണിച്ചതിന് കാരണവര്‍ നല്‍കിയ രാശിപ്പണം കൊടുത്ത് പാണന്‍ കള്ള് വാങ്ങിക്കുടിച്ചു. കള്ള് വിറ്റ ഈഴവന്‍ ആ പണം കൊടുത്ത് കരിമീന്‍ വാങ്ങി കറിവച്ചു. പ്രശ്നത്തില്‍ തെളിഞ്ഞ ഈ കാര്യങ്ങള്‍ ഇരുവരും സമ്മതിക്കുകയും ദേവിക്ക് വഴിപാടായി ആ ഈഴവകുടുംബത്തില്‍ നിന്നും ആണ്ടുതോറും താലപ്പൊലിക്ക് മുന്‍പായി ഒരു സ്വര്‍ണക്കുമിള കാഴ്ചവയ്ക്കാമെന്ന് സ്വയം ഏല്‍ക്കുകയും ചെയ്തു. അങ്ങനെയാണ് ഈ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്‍റെ ഉത്ഭവനം.

No comments:

Post a Comment